ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 11 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിൽ പത്തുപേരെ പ്രതി ചേർത്താണ് എൻഐഎ ന്യൂഡൽഹി പട്യാല ഹൗസിലെ എൻഐഎ സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട പ്രധാന കുറ്റവാളി ഡോ. ഉമർ നബിയും മറ്റുള്ള പ്രതികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള അൽ ഖ്വയ്ദയുടെ (എക്യുഐഎസ്) ഒരു ശാഖയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എജിയുഎച്ച്) എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
2018ൽ ആഭ്യന്തരമന്ത്രാലയം തീവ്രവാദ സംഘടനയായി വിജ്ഞാപനം ചെയ്തിട്ടുള്ള എക്യുഐഎസിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് മെഡിക്കൽ പ്രഫഷണലുകളുൾപ്പെടുന്ന പ്രതികളെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
എൻഐഎയുടെ അന്വേഷണത്തിൽനിന്ന് എജിയുഎച്ച് സംഘടനയിലുണ്ടായിരുന്നവർ 2022ൽ ശ്രീനഗറിൽവച്ചു ഒരു രഹസ്യയോഗം ചേർന്നിരുന്നുവെന്നും എജിയുഎച്ചിനെ ‘എജിയുഎച്ച് ഇന്ററിം’ എന്ന് പുനർരൂപീകരിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു. 588 സാക്ഷിമൊഴികളും 395ലധികം രേഖകളും പിടികൂടിയ 200ലധികം വസ്തുക്കളും ആധാരമാക്കിയാണ് എൻഐഎയുടെ കുറ്റപത്രം.